Tuesday, 26 February 2008

ജയിലുകളില്‍ ഉറ (condom) വിതരണം ചെയ്യാം

എല്ലാ പ്രധാന ജയിലുകളിലും എച്ച് ഐ വി (HIV) ബാധിതര്‍ക്ക് ഉറ (condom) വിതരണം ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ്റ് ജയില്‍ ഡയറക്ടര്‍ ജനറല്‍മാര്ക്ക് നിര്‍ദ്ദേശം കൊടുത്തു. ജയില്‍ വാസികളില്‍ എച്ച് ഐ വി പകരുന്നത് തടയാനായാണ് ഈ നിര്‍ദ്ദേശം കൊടുത്തിട്ടുള്ളത്. അടുത്ത ശാരീരിക സമ്പര്‍ക്കവും സ്വവര്‍ഗ ലൈംഗികതയും ജയില്‍വാസികളില്‍ കാണപ്പെടുന്നത് അവരില്‍ ചിലരെ എച്ച് ഐ വി ബാധിതരാക്കാന്‍ കാരണമാകുന്നു എന്നും ജയില്‍ ഡയറക്ടര്‍ ജനറല്‍മാര്ക്കുള്ള കത്തില്‍ (Number: F.N. 17013/24/2007-PR) കേന്ദ്രം വ്യക്തമാക്കുന്നു.

എച്ച് ഐ വി ബാധ ജയില്‍വാസികളില്‍ സാധാരണ (ജയിലിനു) പുറത്തുള്ള ജനങ്ങളെ അപേക്ഷിച്ച് പല മടങ്ങ് കുടുതലാണെന്നും അതിനാല്‍ ജയിലുകളില്‍ കൌണ്സിലിങ്ങ്, എച്ച് ഐ വി ടെസ്റ്റിങ്ങ് എന്നിവ ഉള്‍പ്പെടെ പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ ചെയ്തു കൊടുക്കേണ്ടതാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ജയില്‍ വാസികളില്‍ ഉറകള്‍ വിതരണം ചെയ്യാവുന്നതാണെന്നും കത്തില്‍ പറയുന്നു.

ജയിലുകളില്‍ ലൈംഗിക രോഗങ്ങളും എച്ച് ഐ വിയും പകരാന്‍ പല അനുകു‌ല ഘടകങ്ങളുണ്ട്. ഇവയെ കുറിച്ചുള്ള അറിവ് കുറവ്, പ്രതിരോധ മാര്‍ഗങ്ങളുടെ അഭാവം, കു‌ടുതല്‍ ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നത് മൂലം അടുത്ത ശാരീരിക ബന്ധം പുലര്‍ത്താനുള്ള സാഹചര്യം, ശുചിത്വക്കുറവ് എന്നിവയും ഇവ പകരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു. സ്വന്തം കുടുംബങ്ങളില്‍ നിന്നും വളരെ കാലം മാറി നില്‍ക്കുന്നതിനാല്‍ പല ജയില്‍വാസികളും സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായ് കത്തില്‍ പറയുന്നു.

[സ്റ്റേറ്റ്സ്മാന്‍ ദിനപ്പത്രത്തിലെ വാര്‍ത്ത‍യുടെ ചുരുക്ക വിവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.thestatesman.net/page.arcview.php?date=2008-02-24&usrsess=1&clid=1&id=218949 ]
വിവരങ്ങള്‍ക്ക് കടപ്പാട്: AIDS_ASIA@yahoogroups.com
------------------------------
ഇനി ഈ വാര്‍ത്തയുടെ മറ്റു വശങ്ങളിലേക്ക്:

ഈ വാര്‍ത്തക്ക്‌ വളരെ അധികം പൊതുജനാരോഗ്യ പ്രാധാന്യം ഉണ്ടെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പൊതുജനാരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഒരു ആശാവഹമായ കത്താണ് ഇത്.
സാധാരണഗതിയില്‍ സ്ത്രീ പുരുഷ ബന്ധത്തില്‍ പോലും ഉറ വാങ്ങാനും ഉപയോഗിക്കാനും വിമുഖതയുള്ളപ്പോള്‍ സ്വവര്‍ഗ രതിയില്‍ ഉപയോഗിക്കാനായ് ഉറ വെറുതെ കൊടുത്താല്‍ പോലും ഉപയോഗിക്കണമെങ്കില്‍ അതിനനുസരിച്ച് അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്യേണ്ടതാണ്. സ്വവര്‍ഗ ലൈംഗികത കുറ്റകരമായ് കാണുന്ന ഇപ്പോഴുള്ള നിയമങ്ങളില്‍ കാതലായ മാറ്റം വന്നില്ലെങ്കില്‍, ഇങ്ങനെയുള്ള കത്തുകള്‍ കൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമെന്നും കണ്ടറിയണം. ജയിലുകളിലെ പരിതാപകരമായ അവസ്ഥ ഇതുപോലുള്ള ചുളുക്ക് വിദ്യകള്‍ കൊണ്ടു മാത്രം മാറ്റാവുന്നതല്ല.

സ്വവര്‍ഗ ലൈംഗികത ഇവിടെയെങ്ങും തന്നെയില്ല എന്നും മറ്റുമുള്ള നമ്മുടെ കപട സദാചാര പ്രഖ്യാപനങ്ങള്‍ക്ക് ഈ കത്ത് ഒരു വെല്ലു വിളി കൂടിയാണ്. ഒരു കണക്കിന് നമ്മുടെ കണ്ണ് തുറപ്പിക്കുന്നതും.

എച്ച് ഐ വി ബാധ ജയില്‍വാസികളില്‍ കൂടി വരുന്നു എന്നത് അധികാരികള്‍ക്ക് മനസ്സിലായിരുന്നെങ്കിലും, വിക്ടോറിയന്‍ മൂല്യങ്ങള്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ചില നിയമ വ്യവസ്ഥിതികള്‍ മൂലം ജയിലുകളിലെ എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.ഐ പി സി (ഇന്ത്യന്‍ പീനല്‍ കോഡ്) സെക്ഷന്‍ 377 അനുസരിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെട്ടതായ് (സ്വവര്‍ഗ ലൈംഗികത ഇതില്‍ പെടുന്നതായ് വിവക്ഷിച്ചിരിക്കുന്നു) തെളിഞ്ഞാല്‍ ജീവപര്യന്തമോ പത്തു വര്‍ഷം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമായതിനാല്‍ (കട: വടവോസ്കി) , ഉറ ജയിലുകളില്‍ വിതരണം ചെയ്‌താല്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു പ്രേരിപ്പിക്കുന്നതായ് വിവക്ഷിക്കാവുന്നതിനാല്‍ പല ജയില്‍ അധികൃതരും അതിന് മടിക്കുക ആയിരുന്നു.

പല ജയിലുകളിലും എച്ച് ഐ വി പകരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കുക, കൌണ്സിലിംഗ്, എന്നിങ്ങനെ എങ്ങും തൊടാത്ത മട്ടിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും, ലൈംഗിക രോഗ പരിശോധനകള്‍, ചികിത്സകള്‍ എന്നിവയും പത്തുവര്‍ഷത്തോളമായ് ഉണ്ടായിരുന്നെങ്കിലും, ലൈംഗിക രോഗങ്ങളും എച്ച് ഐ വിയും കുടിക്കൊണ്ടേയിരുന്നു. പല യുറോപ്യന്‍ രാജ്യങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലുകളില്‍ എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ വിപുലമായ് തുടങ്ങിയിരുന്നു.

ഈ വാര്‍ത്തയിലെ ഒരു വലിയ തെറ്റ്: ആദ്യം പറയുന്നത് ജയിലിലെ എച്ച് ഐ വി ബാധിതര്‍ക്ക് ഉറ വിതരണം ചെയ്യാമെന്നും, പിന്നീട് വിശദമാക്കുന്നത് ജയിലില്‍ ഉറ വിതരണം ചെയ്യാമെന്നും ആണ്. ഏതാണ് ശരിയെന്നും വ്യക്തമല്ല. രണ്ടാമത്തേത് ആകാനാണ് വഴി. പല ജയിലുകളിലും എച്ച് ഐ വി ബാധിച്ചവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റാറുണ്ട്.

കത്തിലെ മറ്റൊരു കുനുഷ്ട് ഇതാണ്: "ജയില്‍വാസികളില്‍ ഉറകള്‍ വിതരണം ചെയ്യാവുന്നതാണ് (may be distributed)". ഇതു പലപ്പോഴും പ്രവൃത്തി തലങ്ങളില്‍ വ്യാഖ്യാനിക്കുക അതാത് ഓഫീസര്‍മാരുടെ യുക്തിയും ഇഷ്ടവും പോലെ ആയിരിക്കും. അത് കൊണ്ട് എത്രത്തോളം പ്രയോജനം ഉണ്ടാകുമെന്നും കാത്തിരുന്നു കാണാം.