Tuesday, 26 February 2008

ജയിലുകളില്‍ ഉറ (condom) വിതരണം ചെയ്യാം

എല്ലാ പ്രധാന ജയിലുകളിലും എച്ച് ഐ വി (HIV) ബാധിതര്‍ക്ക് ഉറ (condom) വിതരണം ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ്റ് ജയില്‍ ഡയറക്ടര്‍ ജനറല്‍മാര്ക്ക് നിര്‍ദ്ദേശം കൊടുത്തു. ജയില്‍ വാസികളില്‍ എച്ച് ഐ വി പകരുന്നത് തടയാനായാണ് ഈ നിര്‍ദ്ദേശം കൊടുത്തിട്ടുള്ളത്. അടുത്ത ശാരീരിക സമ്പര്‍ക്കവും സ്വവര്‍ഗ ലൈംഗികതയും ജയില്‍വാസികളില്‍ കാണപ്പെടുന്നത് അവരില്‍ ചിലരെ എച്ച് ഐ വി ബാധിതരാക്കാന്‍ കാരണമാകുന്നു എന്നും ജയില്‍ ഡയറക്ടര്‍ ജനറല്‍മാര്ക്കുള്ള കത്തില്‍ (Number: F.N. 17013/24/2007-PR) കേന്ദ്രം വ്യക്തമാക്കുന്നു.

എച്ച് ഐ വി ബാധ ജയില്‍വാസികളില്‍ സാധാരണ (ജയിലിനു) പുറത്തുള്ള ജനങ്ങളെ അപേക്ഷിച്ച് പല മടങ്ങ് കുടുതലാണെന്നും അതിനാല്‍ ജയിലുകളില്‍ കൌണ്സിലിങ്ങ്, എച്ച് ഐ വി ടെസ്റ്റിങ്ങ് എന്നിവ ഉള്‍പ്പെടെ പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ ചെയ്തു കൊടുക്കേണ്ടതാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ജയില്‍ വാസികളില്‍ ഉറകള്‍ വിതരണം ചെയ്യാവുന്നതാണെന്നും കത്തില്‍ പറയുന്നു.

ജയിലുകളില്‍ ലൈംഗിക രോഗങ്ങളും എച്ച് ഐ വിയും പകരാന്‍ പല അനുകു‌ല ഘടകങ്ങളുണ്ട്. ഇവയെ കുറിച്ചുള്ള അറിവ് കുറവ്, പ്രതിരോധ മാര്‍ഗങ്ങളുടെ അഭാവം, കു‌ടുതല്‍ ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നത് മൂലം അടുത്ത ശാരീരിക ബന്ധം പുലര്‍ത്താനുള്ള സാഹചര്യം, ശുചിത്വക്കുറവ് എന്നിവയും ഇവ പകരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു. സ്വന്തം കുടുംബങ്ങളില്‍ നിന്നും വളരെ കാലം മാറി നില്‍ക്കുന്നതിനാല്‍ പല ജയില്‍വാസികളും സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായ് കത്തില്‍ പറയുന്നു.

[സ്റ്റേറ്റ്സ്മാന്‍ ദിനപ്പത്രത്തിലെ വാര്‍ത്ത‍യുടെ ചുരുക്ക വിവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.thestatesman.net/page.arcview.php?date=2008-02-24&usrsess=1&clid=1&id=218949 ]
വിവരങ്ങള്‍ക്ക് കടപ്പാട്: AIDS_ASIA@yahoogroups.com
------------------------------
ഇനി ഈ വാര്‍ത്തയുടെ മറ്റു വശങ്ങളിലേക്ക്:

ഈ വാര്‍ത്തക്ക്‌ വളരെ അധികം പൊതുജനാരോഗ്യ പ്രാധാന്യം ഉണ്ടെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പൊതുജനാരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഒരു ആശാവഹമായ കത്താണ് ഇത്.
സാധാരണഗതിയില്‍ സ്ത്രീ പുരുഷ ബന്ധത്തില്‍ പോലും ഉറ വാങ്ങാനും ഉപയോഗിക്കാനും വിമുഖതയുള്ളപ്പോള്‍ സ്വവര്‍ഗ രതിയില്‍ ഉപയോഗിക്കാനായ് ഉറ വെറുതെ കൊടുത്താല്‍ പോലും ഉപയോഗിക്കണമെങ്കില്‍ അതിനനുസരിച്ച് അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്യേണ്ടതാണ്. സ്വവര്‍ഗ ലൈംഗികത കുറ്റകരമായ് കാണുന്ന ഇപ്പോഴുള്ള നിയമങ്ങളില്‍ കാതലായ മാറ്റം വന്നില്ലെങ്കില്‍, ഇങ്ങനെയുള്ള കത്തുകള്‍ കൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമെന്നും കണ്ടറിയണം. ജയിലുകളിലെ പരിതാപകരമായ അവസ്ഥ ഇതുപോലുള്ള ചുളുക്ക് വിദ്യകള്‍ കൊണ്ടു മാത്രം മാറ്റാവുന്നതല്ല.

സ്വവര്‍ഗ ലൈംഗികത ഇവിടെയെങ്ങും തന്നെയില്ല എന്നും മറ്റുമുള്ള നമ്മുടെ കപട സദാചാര പ്രഖ്യാപനങ്ങള്‍ക്ക് ഈ കത്ത് ഒരു വെല്ലു വിളി കൂടിയാണ്. ഒരു കണക്കിന് നമ്മുടെ കണ്ണ് തുറപ്പിക്കുന്നതും.

എച്ച് ഐ വി ബാധ ജയില്‍വാസികളില്‍ കൂടി വരുന്നു എന്നത് അധികാരികള്‍ക്ക് മനസ്സിലായിരുന്നെങ്കിലും, വിക്ടോറിയന്‍ മൂല്യങ്ങള്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ചില നിയമ വ്യവസ്ഥിതികള്‍ മൂലം ജയിലുകളിലെ എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.ഐ പി സി (ഇന്ത്യന്‍ പീനല്‍ കോഡ്) സെക്ഷന്‍ 377 അനുസരിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെട്ടതായ് (സ്വവര്‍ഗ ലൈംഗികത ഇതില്‍ പെടുന്നതായ് വിവക്ഷിച്ചിരിക്കുന്നു) തെളിഞ്ഞാല്‍ ജീവപര്യന്തമോ പത്തു വര്‍ഷം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമായതിനാല്‍ (കട: വടവോസ്കി) , ഉറ ജയിലുകളില്‍ വിതരണം ചെയ്‌താല്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു പ്രേരിപ്പിക്കുന്നതായ് വിവക്ഷിക്കാവുന്നതിനാല്‍ പല ജയില്‍ അധികൃതരും അതിന് മടിക്കുക ആയിരുന്നു.

പല ജയിലുകളിലും എച്ച് ഐ വി പകരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കുക, കൌണ്സിലിംഗ്, എന്നിങ്ങനെ എങ്ങും തൊടാത്ത മട്ടിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും, ലൈംഗിക രോഗ പരിശോധനകള്‍, ചികിത്സകള്‍ എന്നിവയും പത്തുവര്‍ഷത്തോളമായ് ഉണ്ടായിരുന്നെങ്കിലും, ലൈംഗിക രോഗങ്ങളും എച്ച് ഐ വിയും കുടിക്കൊണ്ടേയിരുന്നു. പല യുറോപ്യന്‍ രാജ്യങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലുകളില്‍ എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ വിപുലമായ് തുടങ്ങിയിരുന്നു.

ഈ വാര്‍ത്തയിലെ ഒരു വലിയ തെറ്റ്: ആദ്യം പറയുന്നത് ജയിലിലെ എച്ച് ഐ വി ബാധിതര്‍ക്ക് ഉറ വിതരണം ചെയ്യാമെന്നും, പിന്നീട് വിശദമാക്കുന്നത് ജയിലില്‍ ഉറ വിതരണം ചെയ്യാമെന്നും ആണ്. ഏതാണ് ശരിയെന്നും വ്യക്തമല്ല. രണ്ടാമത്തേത് ആകാനാണ് വഴി. പല ജയിലുകളിലും എച്ച് ഐ വി ബാധിച്ചവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റാറുണ്ട്.

കത്തിലെ മറ്റൊരു കുനുഷ്ട് ഇതാണ്: "ജയില്‍വാസികളില്‍ ഉറകള്‍ വിതരണം ചെയ്യാവുന്നതാണ് (may be distributed)". ഇതു പലപ്പോഴും പ്രവൃത്തി തലങ്ങളില്‍ വ്യാഖ്യാനിക്കുക അതാത് ഓഫീസര്‍മാരുടെ യുക്തിയും ഇഷ്ടവും പോലെ ആയിരിക്കും. അത് കൊണ്ട് എത്രത്തോളം പ്രയോജനം ഉണ്ടാകുമെന്നും കാത്തിരുന്നു കാണാം.

14 comments:

  1. എല്ലാ പ്രധാന ജയിലുകളിലും എച്ച് ഐ വി (HIV) ബാധിതര്‍ക്ക് ഉറ (condom) വിതരണം ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ്റ് ജയില്‍ ഡയറക്ടര്‍ ജനറല്‍മാര്ക്ക് നിര്‍ദ്ദേശം കൊടുത്തു.....

    ReplyDelete
  2. വര്‍ഷങ്ങള്‍ക്കു മുമ്പേ ചെയ്യേണ്ടിയിരുന്ന കാര്യം. ജയിലിനകത്തു നടക്കുന്ന സ്വവര്‍ഗ്ഗ രതിക്കാര്‍ക്കും, ബലമായി നടത്തിപ്പിക്കുന്നവരും ഇതൊക്കെ ഉപയോഗിക്കും എന്നു കരുതുന്നു.

    ReplyDelete
  3. ശ്രീവല്ലഭന്‍ ജീ, ഇത് ശ്രദ്ധയില്‍ കൊണ്ടുവന്നതിനു നന്ദി.

    എച്. ഐ.വിക്കെതിരേ ഇന്ന് ലോകത്തിന് - വിശേഷിച്ച് ഇത് ഒരു സാമൂഹ്യവിപത്തായി മാറിയിട്ടുള്ള മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്ക് - പോരാടാനുള്ള രണ്ടേ രണ്ട് ആയുധങ്ങളേ ഉള്ളൂ : ഉറയും ,അറിവും .
    നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിലിതു രണ്ടും ചെലവാകാത്ത ചരക്കുകളാണ് എന്നതാണ് എറ്റവും വലിയ വിപത്ത്.

    ഇക്കാര്യത്തില്‍ കോണ്ടം പ്രചരിപ്പിക്കുന്നതിനും മുന്‍പെ ചേയ്യേണ്ടിയിരുന്ന കാര്യം എയിഡ്സിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നതായിരുന്നു. വിശേഷിച്ച് കൌമാരപ്രായക്കാരെ ( അതു പിന്നെങ്ങനെ, ഇവിടെ ലൈംഗിക വിദ്യാഭ്യാസം എന്ന പേര് പറഞ്ഞാലേ വാളെടുക്കുന്ന കുറേ കിഴങ്ങന്മാരാണല്ലോ വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാരിനേക്കാള്‍ വലിയ പവറുമായി അടയിരിക്കുന്നത്. ചിത്രങ്ങള്‍ പാടില്ല, സെക്സിനെക്കുറിച്ച് വര്‍ണന പാടില്ല എന്നിങ്ങനെ മരക്കിഴങ്ങന്മാര്‍ കൊണ്ടുവരുന്ന നിബന്ധനകള്‍ കേട്ടാല്‍ ചിരിവരും. ഇവര്‍ക്കൊക്കെ പറ്റിയത് മുത്തും മുത്തുച്ചിപ്പിയും പമ്മന്റെ നോവലുകളും തന്നെ!)
    എച്. ഐ.വി യെക്കാള്‍ വേഗത്തിലാണ് ലൈംഗിക ബന്ധം വഴി ഹെപ്പറ്റൈറ്റിസ്-ബി പകരുന്നത്. നാളെയൊരുകാലത്ത് സ്ഥിരമായ ഹെപ്പറ്റൈറ്റിസ്-ബി ഇന്‍ഫക്ഷന്‍ മൂലം കരളില്‍ ക്യാന്‍സറുമായി മരിക്കുന്നവരുടെ ലോകതലസ്ഥാനം കൂടിയായേക്കും ഇന്ത്യ. അതിനൊക്കെ മുന്‍പ് നമ്മുടെ ആസൂത്രണ വിദഗ്ധര്‍ക്ക് ഇതുപോലുള്ള വിപ്ലവകരമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ സല്‍ബുദ്ധി തോന്നട്ടെ.

    ReplyDelete
  4. നല്ല കാര്യം.
    ഇതിനൊക്കെ ഒപ്പം തന്നെ ചെയ്യേണ്ട ഒരു കാര്യമാണ് ജയിലുകളിലും ലോക്കപ്പുകളിലും ക്യാമറകള്‍ വയ്ക്കുക എന്നത്. വളരെയധികം മനുഷ്യാവകാശ ധ്വംസനം നടക്കുന്നുണ്ട് ജലിലുകളില്‍, അധികൃതരുടെ ഭാഗത്തുനിന്ന് തന്നെ.

    ReplyDelete
  5. വിവരത്തിനു നന്ദി! വിശകലനവും നന്നായി! വിചിത്രമെന്നു തോന്നാമെങ്കിലും ’ഇതെന്തിനെനിക്കു തന്നു’ എന്നാലോചിക്കുന്നവര്‍ക്ക് പരോക്ഷമായി ഒരു സന്ദേശം കൊടുക്കാന്‍ ഇതു സഹായിക്കുന്നു എന്നു കരുതാനാണെനിക്കിഷ്ടം.

    ReplyDelete
  6. അപ്പോ ജയിലിലെ എമാന്‍മാരു്‌ പുറത്ത് കോണ്ടം മറിച്ചു വില്ക്കുന്ന കാലം വിദൂരമല്ല എന്നര്‍ത്ഥം.

    ReplyDelete
  7. അപ്പു: ങാ...:-)

    വിന്‍സ്: ശരിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പേ ചെയ്യേണ്ടിയിരുന്ന കാര്യം തന്നെ ആണ്. ജയിലില്‍ ബലമായി ലൈംഗിക ബന്ധം നടത്തുന്നതായും (പ്രത്യേകിച്ചും പുതിയ തടവുകാരെ) കേട്ടിട്ടുണ്ട്. നന്ദി.

    കാപ്പിലാന്‍: നന്ദി.
    സൂരജ് :: ഹെപ്പറ്റൈറ്റിസ്-ബി പകരുന്നത് വളരെ വേഗത്തില്‍ ആണ്. ചൈനയില്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ അത് വളരെ അധികം പകര്‍ന്നിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ലൈംഗിക തൊഴിലാളികലുടെ ഇടയില്‍ നടത്തിയ പഠനങ്ങളിലും ഹെപ്-ബി എച്ച് ഐ വിയെക്കാള്‍ വളരെ അധികം ഉണ്ടെന്നു കണ്ടിട്ടുണ്ട് (കേരളത്തിലും). എന്ത് കൊണ്ടോ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല (ഫണ്ടിംഗ്‌ ഒരു പ്രശ്നം ആയിരിക്കാം)

    പച്ചാളം : വിസിറ്റിനു നന്ദി. മനുഷ്യാവകാശ ധ്വംസനം നടത്തുന്നതും, ജയിലിനുള്ളില്‍ വളരെ അധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതും എല്ലാം പല പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഈ ഒരു കത്ത് വളരെ പുരോഗമനപരം ആണെങ്കിലും അതുപോലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രയോജനം ഉണ്ടാവുകയില്ല എന്നത് കാര്യം തന്നെ.

    പപ്പൂസ്: നന്ദി. ശരിയാണ്.

    പാമരന്‍: അത് ഫ്രീ ആയിക്കിട്ടുലേ? :-)

    ReplyDelete
  8. Thanks for your posting and have a good weekend.

    ReplyDelete
  9. നന്നായി നമ്മുടെ ഏമാന്മാര്‍ക്കും കുറച്ചു കൊടുക്കുക

    ReplyDelete
  10. ശ്രീവല്ലഭന്‍,

    ജയിലില്‍ വളരെ പണ്ടുതന്നെ ഉറവിതരണം തുടങ്ങേണ്ടതായിരുന്നു. അതു് ഇപ്പോഴെങ്കിലും തുടങ്ങിയെങ്കില്‍ നല്ല കാര്യം. 1993ലാണു്, കോളജില്‍ നടന്ന ഒരു ചെറിയ അടിപിടിയുമായി ബന്ധപ്പെട്ടു് അന്നു് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഒരാള്‍ ഒറ്റയ്ക്ക് സബ് ജയിലില്‍ റിമാന്റിലായി. വെള്ളിയാഴ്ചയാണു് അകത്തുപോയതു്. തിങ്കളാഴ്ച മാത്രമേ ജാമ്യം ലഭിച്ചുള്ളൂ. രാഷ്ട്രീയബന്ധമുണ്ടായിരുന്നിട്ടു പോലും ഇയാളെ മറ്റു തടവുകാര്‍ നിര്‍ബന്ധിത ഗുദഭോഗത്തിനു് വിധേയനാക്കി. അതിനു് ശേഷം കരുണാകര ഭരണം തീരുവോളം ഞങ്ങളില്‍ ആരെങ്കിലും സമരവുമായി ബന്ധപ്പെട്ടോ മറ്റോ അറസ്റ്റിലായാല്‍ ഉടനെ രണ്ടുമൂന്നുപേര്‍ കൂടി പിടികൊടുക്കുകയും സബ് ജയിലില്‍ ഒരുമിച്ചു് കിടക്കുകയും ചെയ്യുമായിരുന്നു. പിന്നീടു് ശല്യങ്ങളൊന്നുമുണ്ടായിട്ടില്ല.

    (പോസ്റ്റ് ഫെബ്രുവരിയിലാണു് ഇട്ടതെങ്കിലും വായിക്കുന്നതു് ഇപ്പോഴാണു്. എല്ലാ പോസ്റ്റുകളും ഇന്നിരുന്നു് വായിച്ചു. നല്ല ഇടപെടലുകള്‍. പെദ്ദാപുരത്തെ പെണ്‍കുട്ടി വല്ലാത്ത നനവായി.)

    ReplyDelete
  11. HIV ബാധിതരെ പ്രത്യേകം സെല്ലുകളില്‍ അടക്കുന്നതായിരിക്കും കുറേകൂടി ബേധപെട്ട നിര്‍ദ്ദേശം.

    ഭിത്തികള്‍ക്കുള്ളില്‍ അടച്ചിടുക (ജയില്‍) എന്ന സമ്പ്രദായം മാറ്റി കുറ്റവളികലെ വല്ല തുരുത്തിലോ, ദ്വീപിലോ ചെന്നാക്കി കൃഷിയും മറ്റും പണികളും ഏല്‍പ്പിക്കുക എന്നതായിരിക്കണം ആധുനിക രീതി,ജയിലിലെ മാനസീകാവസ്ഥ ആത്മഹത്യാചിന്ത നിറഞ്ഞതായിരിക്കും, ഇന്നത്തെ ജയിലില്‍ കിടന്നവന്‍ ക്രിമിനല്‍ മെന്റാലിറ്റിയുമായിട്ടാണ് പുറത്തു വരിക. ഈ ജയില്‍ സമ്പ്രദായം തന്നെയാണു എന്നും ക്രിമിനലുകലെ സമൂഹത്തിലേക്കു തള്ളി വിടുന്ന കോളേജും.

    ReplyDelete
  12. നന്ദി ഹരിശ്രീ & അനൂപ്.
    ഈ Santos ചേട്ടന്റെ ഒരു കാര്യം :-)

    സെബിന്‍,
    തീര്‍ച്ചയായും. താങ്കളുടെ സുഹൃത്തിന്‍റെ അനുഭവം പോലെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അടക്കി വച്ചിരിക്കുന്ന ലൈംഗികതയുടെ എല്ലാ അതിര്‍വരമ്പുകളും ജയില്‍ സംവിധാനത്തില്‍ പുറത്തു വരുന്നതായ് അവിടെ പ്രവര്‍ത്തിച്ചിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

    എനിക്ക് നേരിട്ടു പരിചയം ഉള്ളത്- കോളേജില്‍ പഠിച്ച സമയത്ത് ട്രെയിനിംഗിനായ് കുറച്ച് Juvenile ഹോം അധികൃതര്‍ വന്നു ഞങ്ങളുടെ ഹോസ്റ്റലില്‍ രണ്ടാഴ്ചയോളം താമസിച്ചിരുന്നു. പതിനാറു വയസ്സില്‍ താഴെയുള്ള കുട്ടികളായ തടവുകാരെ നോക്കുന്ന അവര്‍ ആണ്‍കുട്ടികളുമായ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും മറ്റും മദ്യപിച്ചിട്ട് കുറച്ചു പേരോട് വിവരിച്ചിരുന്നു. അതില്‍ തന്നെ ഒരാള്‍ എന്‍റെ ഒരു സുഹൃത്തിനെ ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചിരുന്നതായും അറിയാന്‍ കഴിഞ്ഞു. അങ്ങിനെ ഉള്ളവര്‍ നോക്കി നടത്തുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ എങ്ങിനെ സുരക്ഷിതരാവും?

    ReplyDelete